Kerala
മുംബൈ: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലായത്.
ഉണ്ണികൃഷ്ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും പോലീസ് കേസെടുത്തിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ മുംബൈയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.
ഗ്രീമയുടെയും മാതാവിന്റെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്. കമലേശ്വരത്ത് സജ്ജന (53), മാതാവ് ഗ്രീമ (33) എന്നിവരാണ് മരിച്ചത്.
District News
കോട്ടയം: പാറേച്ചാല്‍ പാലത്തില്‍നിന്നും ആറ്റില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം തിരുവാതുക്കല്‍ പാറേച്ചാല്‍ ബൈപാസ് റോഡിലായിരുന്നു സംഭവം.
അമ്പലക്കടവ് സ്വദേശിയായ യുവതിയാണ് ആറ്റില്‍ ചാടിയത്. പാലത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നെത്തിയ യുവതി പാലത്തില്‍നിന്നു ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തി കരയ്ക്കെയെത്തിക്കുകയായിരുന്നു. യുവതിയെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: താമരശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗീസ് (42) ആണ് മരിച്ചത്.
താമരശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്.
തുടര്‍ ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.
Kerala
കോഴിക്കോട്: കക്കട്ടിലിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്.
കക്കട്ടിലിന് സമീപം നിട്ടൂരിലാണ് അപകടമുണ്ടായത്. സിന്ധു മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: പ്രേമന്. മക്കള്‍: അഭിഷേക്, അദ്വൈത്.
National
ഗുഡ്ഗാവ്: ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അക്രമികൾ വലിച്ചെറിഞ്ഞത് അമിതവേഗത്തിൽ ഓടിക്കൊണ്ടിരുന്ന വാനിൽനിന്നെന്ന് യുവതിയുടെ ബന്ധു മാധ്യമങ്ങളോടു പറഞ്ഞു. ലിഫ്റ്റ് വാഗ്ദാനം ചെയ്തു യുവതിയെ വാഹനത്തിൽകയറ്റിയ ഉടൻ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി അക്രമികൾ പീഡിപ്പിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന രണ്ടുപേരും പീഡിപ്പിച്ചതായി യുവതിയുടെ ബന്ധു പറഞ്ഞു.
സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിനായി രാത്രി വൈകി ഫരീദാബാദിൽ വാഹനം കാത്തുനിൽക്കവെയാണ് യുവതിക്ക് വാനിലെത്തിയവർ ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. തുടർന്ന് മൂന്ന് മണിക്കൂറോളം യുവതിയുമായി സഞ്ചരിച്ച അക്രമികൾ ഗുഡ്ഗാവ് - ഫരീദാബാദ് റോഡിലെ വിജനമായ സ്ഥലത്ത് കൊടുംതണുപ്പിൽ വലിച്ചെറിയുകയായിരുന്നു.
വാഹനത്തിൽനിന്നുള്ള വീഴ്ചയിൽ തലയിലും മുഖത്തും ആഴത്തിൽ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ രണ്ടുപേരെയും പോലീസ് ഉത്തർപ്രദേശിൽനിന്നും മധ്യപ്രദേശിൽനിന്നും അറസ്റ്റു ചെയ്തു. ഇവർ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. മൂന്നുകുട്ടികളുടെ അമ്മയായ യുവതി ഭർത്താവുമായി പിണങ്ങി മാതാപിതാക്കളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം അമ്മയുമായി വഴക്കിട്ടാണ് യുവതി രാത്രിയിൽ വീട്ടിൽനിന്നു പുറത്തേയ്ക്കു പോയത്.
National
സേലം: ഭർത്താവുമായി അകന്ന് താമസിച്ചിരുന്ന യുവതിയെ കൊലപ്പെട്ടുത്തി കാമുകൻ. രണ്ട് കുട്ടികളുടെ അമ്മയായ സുമതി(25)യാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ വന്ന ഫോൺ കോളിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് യുവതിയെ കൊലപ്പെടുത്തിയത്. മൃതദേഹം കൊക്കയിൽ തള്ളിയ 22കാരനായ കാമുകൻ യുവതിയുടെ മാലയിൽ ഉണ്ടായിരുന്ന താലി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭർത്താവിന് കൊറിയർ അയച്ച് നൽകി.
തമിഴ്നാട്ടിലെ സേലത്താണ് സംഭവം. യുവതിയുടെ മൃതദേഹം യേർക്കാട് കുപ്പന്നൂർ ചുരത്തിൽ 300 അടി താഴ്ചയിൽ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതി ജി. വെങ്കടേഷിനെ അറസ്റ്റ് ചെയ്തു. ട്രെക്ക് ഡ്രൈവറായ ഷൺമുഖത്തിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട സുമതി.
കുടുംബ പ്രശ്നങ്ങളെതുടർന്ന് സുമതി രണ്ട് വർഷമായി തനിച്ചാണ് താമസം. ദമ്പതികളുടെ രണ്ട് മക്കൾ ഷൺമുഖനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏതാനും മാസങ്ങൾക്ക് മുന്‍പാണ് ഇൻസ്റ്റഗ്രമിലൂടെ വെങ്കടേഷ് സുമതിയുമായി സൗഹൃദത്തിലാവുന്നത്.
Kerala
തിരുവനന്തപുരം: കാർ യാത്രികരായ യുവതിയെയും കുടുംബത്തെയും അക്രമിച്ച യുവാവ് അറസ്റ്റിൽ. പിരപ്പൻകോട് അജി വിലാസത്തിൽ അജിയാണ് (45) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ പിരപ്പൻകോടായിരുന്നു സംഭവം.
യുവതി ഓടിച്ചിരുന്ന കാർ ജംഗ്ഷനിലെത്തിയപ്പോൾ എൻജിൻ ഓഫായി നിന്നു. ഇതോടെ റോഡരികിൽ നിൽക്കുകയായിരുന്ന പ്രതി കാറിൽ അടിച്ച് ബഹളം വയ്ക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയെയും കാറിലുണ്ടായിരുന്ന മക്കളെയും യുവതിയുടെ സഹോദരിയെയും ഇയാൾ മർദിക്കുകയായിരുന്നു. കന്യാകുളങ്ങര സിഎച്ച്സിയിൽ ചികിത്സ തേടിയ യുവതി വെഞ്ഞാറമൂട് പോലീസില്‍ പരാതി നൽകി. പിന്നാലെ പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എസ്എച്ച്ഒ പ്രതാപചന്ദ്രന് അതിക്രൂരമായാണ് തങ്ങളെ ഉപദ്രവിച്ചതെന്നു ബെന്‍ജോ ബേബി. അടുത്തുള്ള ടൂറിസ്റ്റ് ഹോമില്‍നിന്നും രണ്ടുപേരെ അറസ്റ്റ് ചെയ്യുന്നതു കണ്ടപ്പോള്‍ വീഡിയോ എടുത്തതാണ് പ്രശ്നമായത്. ഇതാണ് തന്നെ അറസ്റ്റ് ചെയ്യാനും തുടര്‍ന്നുണ്ടായ ക്രൂരതകള്‍ക്കും കാരണമായതെന്നു ബെന്‍ജോ ബേബി ദീപിക ഓണ്‍ലൈനോടു പ്രതികരിച്ചു.
"തൊട്ടടുത്തുള്ള ഹമ്മിംഗ് ബേര്‍ഡ് (Humming Bird) എന്ന ടൂറിസ്റ്റ് ഹോമില്‍നിന്നു രണ്ടു പയ്യന്മാരെ പോലീസ് കൊണ്ടുപോകുന്നത് കണ്ടു. കഞ്ചാവാണോ, എന്താണ് സംഭവമെന്ന് ആദ്യം മനസിലായില്ല. അതുകണ്ടു നിന്നപ്പോള്‍ ഞാന്‍ വീഡിയോ എടുത്തു. വീഡിയോ എടുത്തതാണ് പ്രശ്നമായത്. പിന്നീട് എന്നെ പോലീസ് കൊണ്ടുപോകുന്നതു കണ്ട്, പിന്നാലെ കൈകുഞ്ഞുങ്ങളുമായി ഭാര്യ സ്റ്റേഷനിലേക്കു വരികയായിരുന്നു.'
എന്നാല്‍, എകെ4 7 എടുത്ത് വെടിവയ്ക്കാന്‍ വന്നതു പോലെയാണ് പോലീസ് ഭാര്യയോടും കുഞ്ഞുങ്ങളോടും പെരുമാറിയത്. ഭാര്യയെ തള്ളിയിടാന്‍ നോക്കി, അടിച്ചു, ഉപദ്രവിക്കുകയായിരുന്നു'' എന്നാണ് ബെന്‍ജോ ബേബിയുടെ വാക്കുകള്‍.
2024 ജൂണ്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നോര്‍ത്ത് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.
അതേസമയം, കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും വനിത ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തെന്നും അതോടെയാണ് താന്‍ പ്രതികരിച്ചതെന്നുമാണ് ആരോപണ വിധേയനായ എസ്എച്ച്ഒ പ്രതാപചന്ദ്രന്റെ പ്രതികരണം.
Kerala
തലശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പാനൂർ പാറാട് പുത്തൂർ ക്ലബ്ബിന് സമീപം താമസിക്കുന്ന മുഹമ്മദ് അജ്മൽ (27) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു..
സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രതിയുടെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ തലശേരി നാരങ്ങാപ്പുറത്തുള്ള മറ്റൊരു വീട്ടിലും പ്രതി കയറിയതായി പോലീസിനു വിവരം ലഭിച്ചു. തുടർന്നു പോലീസ് സംഘം ടൗണിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തെരച്ചിൽ നടത്തിയാണ് പ്രതിയെ പിടികൂടിയത്.
സ്റ്റേഷനിലെത്തിച്ച പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ബലാത്സംഗം, കവർച്ച എന്നിവയുൾപ്പെടെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചൊവ്വാഴ്ച കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാർഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഫെന്നി നൈനാൻ. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. എന്നാൽ, പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാനുള്ള നീക്കമാണെന്നും പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാൻ വെല്ലുവിളിച്ചു. ഏതു ഹോംസ്റ്റേയിലേക്കാണ് കയറ്റി കൊണ്ടുപോയതെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കണം.
ഒരു സ്ഥാനാർഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വ്യാജ പരാതി കൊടുത്ത വ്യക്തി ആദ്യം ചോദ്യങ്ങളിൽ മറുപടി പറയട്ടെ. പരാതി നൽകിയ ആളെ താൻ വെല്ലുവിളിക്കുകയാണ്.
ഏതുവാഹനത്തിലാണ് കൊണ്ടുപോയതെന്നും പറയണം. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയാണുള്ളത്. സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്നും ഫെന്നി ആരോപിച്ചു.
Kerala
കട്ടപ്പന: നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വടക്കഞ്ചേരി ഞാറംവാൻകുളമ്പ്, കണക്കൻതുരുത്തി പഴയചിറ ബിനു (49) ആണ് അറസ്റ്റിലായത്. പാലാ, തിരുവല്ല എന്നീ സ്ഥലങ്ങളിലുള്ള നഴ്സിംഗ് കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് കട്ടപ്പന സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്.
സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. അഡ്മിഷൻ ലഭിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപെട്ടെങ്കിലും നൽകിയില്ല. തുടർന്ന് യുവതി കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോനു പരാതി നൽകുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദേശപ്രകാരം പോലീസ് ഇയാളെ പാലക്കാടുനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ കഞ്ഞിക്കുഴി, കോട്ടയം, പൊൻകുന്നം, മണർകാട്, പാലാരിവട്ടം, എറണാകുളം, പാമ്പാടി പോലീസ് സ്റ്റേഷനുകളിൽ സമാന പരാതിയുണ്ട്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.
National
ഗൊരഖ്പൂർ: മുൻ കാമുകിയെ അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മറ്റൊരാളെ വിവാഹം കഴിച്ചതിനാണ് 20 വയസുകാരിയായ ശിവാനിയെ യുവാവ് കൊന്നത്. സംഭവത്തിൽ കാമുകൻ വിനയ് എന്ന ദീപക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗൊരഖ്പൂറിലെ റസൂൽപൂർ ഗ്രാമത്തിലാണ് സംഭവം.
ഈ വർഷം മേയിലാണ് ശിവാനി വിവാഹിതയായത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ശിവാനി അമ്മയുടെ വീട്ടിലെത്തിയ സമയത്താണ് കൊലപാതകം നടന്നത്. വീട്ടിലെ ബാത്ത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു.
അന്വേഷണത്തിനിടെ ബന്ധുവിന്റെ വിവാഹ വിഡിയോയിൽ വിനയും ശിവാനിയും ഒരുമിച്ച് നിൽക്കുന്നതും പെട്ടെന്ന് ഇവരെ കാണാതാകുന്നതും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിനയ്യെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ശിവാനിയുടെ വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച അരിവാൾ പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
Kerala
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയത്.
മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷാണ് (37) കേസിലെ ഒന്നാം പ്രതി. കൈനകരി പഞ്ചായത്ത് പത്താം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടിൽ രജനിയാണ് (38) രണ്ടാം പ്രതി. യുവാവിനും വനിതാ സുഹൃത്തിനുമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്നാണ് ( സ്പെഷ്യൽ കോടതി ) പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.ആസൂത്രിത കൊലപാതകം
വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്ന് പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ 2021 ജൂലൈ ഒൻപതിന് ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. തുടർന്ന് അനിതയെ പ്രബീഷ് കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി.നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ രജനി വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടെന്ന് കരുതി ഇരുവരും ചേർന്നു പൂക്കൈത ആറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തിൽ അരുംകൊലയാണെന്ന് തെളിഞ്ഞത്. നെടുമുടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണവും വിചാരണയും
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. കേസ് വേഗത്തിൽ അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത് കേസിൽ നിർണായകമായി. മയക്കുമരുന്നു കേസിൽ ഒഡിഷയിൽ ജയിലുള്ള രജനിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രബീഷ് തവനൂർ സെൻട്രൽ ജയിലിലാണ്. അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എൻ ബി ഷാരിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
Kerala
തൃശൂർ: കണ്ടെയ്നർ ലോറി ഇടിച്ച് ഒടിഞ്ഞുവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്തു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.
കോഴിക്കോടു ഭാഗത്തുനിന്ന് വന്നിരുന്ന ലോറി മരത്തിൽ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിർദിശയിൽ വന്നിരുന്ന കാറിൽ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുൻസീറ്റിലായിരുന്നു ആതിര.
കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്തു. റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിർത്താതെ പോയി.
National
ഭോപാൽ: മധ്യപ്രദേശിൽ യുവതിയെ നടുറോഡിൽ കുത്തി കൊലപ്പെടുത്തി യുവാവ്. റിതു ഭണ്ഡാർക്കർ (23) എന്ന യുവതിയെയാണ് റോഷൻ ധർവെ എന്ന യുവാവ് കുത്തി കൊലപ്പെടുത്തിയത്. കൊലപാതക ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശ് ബാലാഗട്ട് ജില്ലയിലാണ് സംഭവം.
മധ്യപ്രദേശിലെ ബൈഹാറിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്യുകയായിരുന്ന റിതു ദിവസവും ബസിലാണ് യാത്ര ചെയ്തിരുന്നത്. സംഭവ സമയം യുവതി ബസ് കാത്ത് നിൽക്കുമ്പോഴാണ് പ്രതി ബൈക്കിലെത്തിയത്. ഇരുവരും ഏതാനും നിമിഷം സംസാരിക്കുകയും പിന്നീട് തർക്കം ഉണ്ടാക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്ന് പ്രതി കത്തി എടുത്ത് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് പ്രതിയെ മർദിച്ചു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Kerala
കണ്ണൂർ: കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീകൊളുത്തി ജീവനൊടുക്കി. നിർമാണത്തൊഴിലാളിയായ സി. ജയന്റെ ഭാര്യ പി. നീതു (36) ആണ് മരിച്ചത്.
കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം രാവിലെ പത്തോടെയാണ് തീ കൊളുത്തിയത്. വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടത്.
അയൽവാസികൾ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.